Sunday, January 27, 2008

നീലമേഘങ്ങള്‍ക്കിടയിലൂടെ

ശിവരാമന്‍ പുറത്തേക്കിറങ്ങാന്‍ ഒരുങ്ങുമ്പോളായിരുന്നു ഫോണ്‍ ബെല്ലടിച്ചത്.. ആ വീട്ടില്‍ അയാള്‍ക്ക് അങ്ങനെ ഫോണൊന്നും വരാറില്ലാത്തതുകൊണ്ട് ശ്രദ്ധിക്കാന്‍ പോയില്ല.. ഇടയ്ക്ക് അയാള്‍ ഓര്‍ക്കാറുണ്ട്, സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഒക്കെ തനിക്കുമുണ്ടായിരുന്നല്ലോന്ന്.. ഭാര്യ സുമിത്രയും പിന്നെ അനന്തരവന്‍ ആദിതുമാണ് ആ വീട്ടിലെ മറ്റംഗങ്ങള്‍.. പാല് പിരിഞ്ഞത് തുടങ്ങി ഇന്നലത്തെ വാര്‍ത്ത വായിച്ച സ്ത്രീയുടുത്ത സാരിയുടെ ഡിസൈനും കോളനിയില്‍ ശിവരാമന് പ്രത്യക്ഷത്തില്‍ താത്പര്യമില്ലാത്ത ഒരുവിധം എല്ലാ വാര്‍ത്തകളും സുമിത്രയുടെ ഫോണ്‍സംഭാഷണങ്ങളിലൂടെ കേള്‍ക്കാം.. ആദിതിന്റേയും ഒരുവിധം എല്ലാ വര്‍ത്തമാനങ്ങളും അറിയുന്നത് ഫോണിലൂടെ തന്നെ.. പതുക്കെ സംസാരിക്കുന്ന ശീലം അവിടെ ആര്‍ക്കും ഇല്ലായിരുന്നു..

ആരോ ഫോണെടുക്കുന്നുണ്ടായിരുന്നു. ശിവരാമന്‍ പുറത്തേയ്ക്കിറങ്ങാന്‍ തുടങ്ങി.. പുതിയൊരിനം ചെടികള്‍ ഇന്ന് വരുംന്ന് ഗണപതി പറഞ്ഞിരുന്നു.. പൂന്തോട്ടത്തില്‍ നീലപൂക്കളുടെ കുറവുണ്ടെന്ന് അയാള്‍ക്ക് തോന്നിതുടങ്ങിയിരുന്നു. ഒരു മണിക്കൂറാണ് സുമിത്ര അനുവദിച്ച സമയം. കഴിഞ്ഞ പ്രാവശ്യം ചെക്കപ്പിന് പോയി വന്നതിന് ശേഷം സുമിത്രയുടെ നിയന്ത്രണങ്ങള്‍ ഒന്നുകൂടെ മുറുകി. കടുത്ത വേദനയ്ക്കിടയിലും അതിനുശേഷമുള്ള മയക്കത്തിലും ശിവരാമന്‍ കണ്ടിരുന്നത് നീലമേഘങ്ങളായിരുന്നു.. എങ്ങുനിന്നോ പാളികളായി വന്ന് അവയ്ക്ക് കനം വെച്ചിരുന്നു. ശിവരാമനേയും ലോകത്തേയും ആ നിമിഷം വേര്‍തിരിച്ചു നിര്‍ത്തിയിരുന്നത് ആ നീലമേഘങ്ങളായിരുന്നു. ഒരിക്കല്‍ ഡോക്ടറോട് അത് പറഞ്ഞപ്പോള്‍ അദ്ദേഹം ഒന്നും മിണ്ടാതെ തോളില്‍ തട്ടി.. വാത്സല്യത്തോടെ.. പിന്നീട് പലപ്പോഴും കണ്ണടച്ച് പിടിച്ച് അവയെ കാണാന്‍ ശിവരാമന്‍ ശ്രമിച്ചിട്ടുണ്ട്..

ചെരുപ്പിടാന്‍ തുടങ്ങിയപ്പോള്‍ സുമിത്ര ഉമ്മറത്തേയ്ക്ക് വന്നു.. “എവി വിളിച്ചിരുന്നു. അവര്‍ അടുത്തയാഴ്ച്ച എത്തും.“ എവി മകന്റെ ഭാര്യയാണ്. ഇവിടെ നിന്ന് കുറച്ചകലെ അവര്‍ക്ക് ഒരു വീടുണ്ട്, ചൈത്രം. വെക്കേഷന് വരുമ്പോള്‍ അവിടെയാണ് താമസം. “വീട് ഒന്ന് വൃത്തിയാക്കിയിടാന്‍ അശോകന്‍ രണ്ടാളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ശിവേട്ടനും അശോകനും വരുന്ന വഴി ഒന്ന് കേറിനോക്കണം, ഇനി നമ്മളാരും പോയിനോക്കിയില്ലെന്ന പരാതി വേണ്ട..” ശിവരാമന് ഉള്ളില്‍ ചിരി വന്നു. സുമിത്രയ്ക്ക് ഇനിയും മകന്റെ ഭാര്യയെ അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എതിര്‍ത്തൊന്നും പറഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ട് നിസ്സഹകരണം ആണ് എല്ലാത്തിനും. അതുകൊണ്ടാണ് അശോകനൊപ്പം തനിക്ക് ഡ്യൂട്ടി കിട്ടിയിരിക്കുന്നത്.

കാറില്‍ കയറിയപ്പോള്‍ അശോകന്‍ പതിവുള്ളത് പോലെതന്നെ ചിരിച്ചു. എങ്കിലും അതിലല്‍പ്പം സഹതാപം ഇല്ലെയെന്ന് ശിവരാമന് വെറുതെതോന്നി.. ഈയിടെയായി എല്ലാവര്‍ക്കും സഹതാപമാണെന്ന് തോന്നാറുണ്ട്. ചെടികള്‍ വൈകുന്നേരത്തിനേ എത്തുകയുള്ളൂന്ന് ഗണപതി പറഞ്ഞു. ചൈത്രത്തില്‍ കയറിച്ചെന്നപ്പോള്‍ ഉച്ചയാവാറായി.. ഒരാള്‍ തോട്ടത്തില്‍ പണിയെടുക്കുന്നുണ്ടായിരുന്നു.. “താന്‍ മാത്രമേയുള്ളൂ? അകത്തേക്കാരുമില്ലേ?” അശോകന്‍ വിളിച്ചു ചോദിച്ചു.. “ഒരു പെണ്ണുകൂടെയുണ്ട് സാറെ.. അകത്തുണ്ട്.“ “ ശിവേട്ടന്‍ ഇവിടെയിരുന്നോളൂ..“ അശോകന്‍ ഉമ്മറത്തേയ്ക്കൊരു കസേര വലിച്ചിട്ടു.. ശിവരാമന്‍ ചാരി കിടന്നു.. അശോകന്‍ മുറ്റത്തേയ്ക്കിറങ്ങി തോട്ടം വൃത്തിയാക്കുന്ന ആളോട് സംസാരിച്ചുതുടങ്ങി. ‘ഈ പറമ്പില്‍ ഒരുവിധം എല്ലാ മരങ്ങളുമുണ്ട്.. മാവ്, പിന്നെ പ്ലാവുണ്ടാരുന്നത് വീട്ടിലേയ്ക്ക് ചാഞ്ഞെന്ന് പറഞ്ഞ് മുറിപ്പിച്ചു..” തോട്ടക്കാരന്‍ അശോകനെ നോക്കി ചിരിച്ചു..

ശിവരാമന്‍ കണ്ണടച്ച് കിടന്നു.. കാല്‍ത്തളകളുടെ കിലുക്കം.. “സാബ്ജീ.. നിങ്ങളുടെ മദ്രാസ്സില്‍ നാരിയല്‍ മരമുണ്ടല്ലേ?”ന്ന് ചോദിച്ചുകൊണ്ട് സീമ കൈവഴക്കത്തോടെ പകുതിവെന്ത റൊട്ടി കനലിലേക്കിട്ടു. “ഉണ്ടല്ലോ കൊപ്രതീനി” ശിവരാമന്‍ മറുപടി പറഞ്ഞു. ആദ്യത്തെ പോസ്റ്റിംഗ് രാജസ്ഥാനിലെ ടോംഗില്‍. വീട്ടില്‍ സഹായത്തിന് വന്നിരുന്നതാണ് സീമ. ഒരിക്കല്‍ അവള്‍ ചോദിച്ചു, സാബിന്റെ ബീവിയോട് ഒരു പെണ്ണിനെ കൂടെ കല്യാണം കഴിച്ചോട്ടെന്ന് ചോദിക്കുവോന്ന്.. ഒട്ടൊരത്ഭുതത്തോടേ അവളെ നോക്കിയപ്പോള്‍ ഒരു തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് പൊട്ടിചിരിച്ചുകൊണ്ട് അവളോടി പോയി.. അവളുടെ കാല്‍ത്തളകള്‍ നന്നായി കിലുങ്ങുമായിരുന്നു. ആ കിലുക്കം എന്നും ശിവരാമന്റെ മനസ്സിലുമുണ്ടായിരുന്നു. ഒരവധിക്കാലത്തിനായ് നാട്ടില്‍ വരാനൊരുങ്ങുമ്പോള്‍ എല്ലാം ഒരുക്കിവെക്കാന്‍ പതിവിനു വിപരീതമായി ഏറെ നിശബ്ദയായി അവളുമുണ്ടായിരുന്നു.. കൈത്തണ്ട ദുപ്പട്ട വെച്ച് മറച്ചുപിടിക്കുന്നുണ്ടായിരുന്നു.. പിടിച്ച് നോക്കിയപ്പോള്‍ ശിവരാമന്റെ കണ്ണുകള്‍ നിറഞ്ഞു. “ സാബ്ജീ, ഇത് ശിവ്, റാം എന്നാണ്.. സാക്ഷാല്‍ ഭഗവാന്‍” അവള്‍ പിന്നെയും ചിരിച്ചു. പെട്ടെന്ന് തിരിച്ചുചെല്ലാമെന്ന് സീമയോട് പറഞ്ഞ വാക്ക് പാലിച്ച് പിന്നെയും അവിടെ ചെന്നപ്പോള്‍ അവളില്ലായിരുന്നു. അവളുടെ വീട്ടില്‍ ചെന്നന്വേഷിച്ചു. നിര്‍വികാരത മാത്രമുള്ള കണ്ണുകളുമായി ഒരു സ്ത്രീ വന്ന് അവളുടെ കല്യാണം കഴിഞ്ഞെന്നും ഭര്‍ത്താവിനൊപ്പം പട്ടണത്തിലാണെന്നും പറഞ്ഞു. അയാള്‍ അവിടെനിന്ന് ഇറങ്ങി നടന്നു. മഞ്ഞപ്പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന വയലുകള്‍ക്കിടയിലൂടെ..

ശിവരാമന്‍ പിന്നേയും നീലമേഘങ്ങള്‍ കാണാന്‍ തുടങ്ങി.. നെറ്റിയില്‍ നിന്ന് വിയര്‍പ്പുതുള്ളികള്‍ ഉരുണ്ടുവീണു. അയ്യോ ശിവേട്ടാ.. ആരേലും കുറച്ച് വെള്ളം കൊണ്ടുവരൂന്നോക്കെ അശോകന്‍ പറയുന്നത് ശിവരാമന് കേള്‍ക്കാമായിരുന്നു.. ശിവരാമന്‍ അപ്പോള്‍ നീലമേഘങ്ങള്‍ക്കിടയിലായിരുന്നു. എങ്ങുനിന്നൊക്കെയോ പാളികളായി അവ ശിവരാമന്റെ അടുത്തേക്ക് ഒഴുകിവന്നു. എന്നും കൊതിച്ച കാല്‍ത്തളകളുടെ കിലുക്കം അടുത്ത് വരുന്നത് ശിവരാമന്‍ അറിഞ്ഞു. മേഘപാളികള്‍ക്ക് കനം വെക്കുകയായിരുന്നു. നീലമേഘങ്ങള്‍ക്കിടയിലൂടെ ശിവ് റാം എന്ന് പച്ച കുത്തിയ കൈകളില്‍ നിന്ന് വെള്ളം വരുന്നത് ശിവരാമന്‍ കണ്ടു. നീലമേഘങ്ങള്‍ ശിവരാമന്റെ കാഴ്ച്ചയെ മറച്ചു.. സാബ്ജീ എന്നൊരു നനുത്ത ശബ്ദം അപ്പോളും അയാള്‍ക്ക് കേള്‍ക്കാമായിരുന്നു.

Tuesday, January 22, 2008

കളഞ്ഞു പോയത്..

“ഐ വാണ്ട് ടു ലൂസ് മൈ വെര്‍ജിനിറ്റി” ഗായത്രി കിടക്കയില്‍ നിന്ന് എണീക്കാതെ പറഞ്ഞു.. സമയം, കാലത്ത് പത്ത് മണിയായിരുന്നു.. ഞായര്‍.. മായ ന്യൂസ്പേപ്പറില്‍ നിന്ന് തലപൊക്കി നോക്കി. " ജനലു തുറന്ന് കിടപ്പുണ്ട്.. എടുത്ത് പുറത്തിട്ടോ” “ഞാന്‍ സീരിയസായിട്ട് പറഞ്ഞതാ..” ഗായത്രി വീണ്ടും.. “നിനക്ക് ഇതിനപ്പുറവും തോന്നും, ഇന്നലത്തെ ആഘോഷം കണ്ടപ്പോളേ ഓര്‍ത്തതാ..” ഗായത്രി എഴുന്നേറ്റിരുന്ന് തലയിണയിലേക്ക് ചാരി.. “എന്റ് 25 വയസ്സ് ആഘോഷിക്കാന്‍ കുറച്ച് വൈന്‍.. എടീ പോത്തേ, അത് ഡിവൈന്‍ ഡ്രിങ്കാ.. അതിനെ നീയല്ലാതെ ആരേലും കള്ളെന്ന് പറയുവോ? “ “പിന്നെയിപ്പോ എന്താണാവോ ഒരു പുതിയ ബോധോദയം?” മായ ഗൌരവത്തോടെ നോക്കി..

“നമ്മുടെ കയ്യില്‍ ഉണ്ടെന്ന് ഉറപ്പുള്ള സാധനം അല്ലേ കളയാ? ഫോര്‍ എക്സാമ്പിള്‍.. എന്റെ മാല.. അതാരേലും പൊട്ടിച്ചുകൊണ്ടുപോയാ മാ‍ല പോയേന്ന് പറയാം.. ഇതിപ്പോ എല്ലാരും പറയുന്നു, അതുകൊണ്ട് അങ്ങനൊന്ന് ഉണ്ടെന്ന് നമുക്കും തോന്നുന്നു.. കളഞ്ഞ് നോക്കിയാലല്ലേ ഉണ്ടായിരുന്നെന്ന് അറിയുള്ളു..” ബൈ ഡെഫനിഷന്‍... അതുവരെ മിണ്ടാതിരുന്ന വിനു എന്ന് വിളിപ്പേരുള്ള വിനോദിനി പറയാന്‍ തുടങ്ങി.. “അങ്ങനെ പൊട്ടിപോവുന്നതാണേ അവള് മരംകേറി നടന്നപ്പോ പോയി കാണും” മായ ഇടയില്‍ കയറി..

“നിങ്ങളെന്തെങ്കിലും പറഞ്ഞോ.. ഞാന്‍ സീരിയസായി ആലോചിക്കാന്‍ പോവാ.. ഹൌ ടു ഗായത്രി മുടിയിലൂടെ വിരലോടിച്ച് ആലോചിക്കാന്‍ തുടങ്ങി.. “ആ അങ്കിത് ജെയിന്‍, അവന്‍ പോര.. ജി.സെക് മൂര്‍ത്തി, അവനും അയ്യേ.. ആലോചിച്ചിട്ട് ഒരു യുഎസ് ഡേറ്റിംഗിന് പറ്റിയ ഒരാളെ പോലും കിട്ടണില്ലല്ലോ..” നിനക്ക് പറ്റിയത് ആ പെരേരയാ.. ഒരു സ്വാമി ലുക്കെന്നല്ലേ നീ എപ്പളും പറയാറ്..” വിനു കണ്ണിറുക്കി പറഞ്ഞു.. “എടേ സ്വാമിക്കാരേലും വെര്‍ജിനിറ്റി കൊടുക്കോ.. അയാളെ കണ്ടാല്‍ ഞാനൊന്ന് നമസ്ക്കരിക്കാം..” ഗായത്രി പറഞ്ഞു.. “വേണ്ടെടി. അങ്കിളു ഫോണ്‍ ചെയ്യുമ്പോ ഞാന്‍ പറഞ്ഞോളാം.. പുന്നാരമോള്‍ക്ക് ഇങ്ങനൊരു ആഗ്രഹം തുടങ്ങീന്ന്..” മായ ദേഷ്യത്തോടെ.. “പൊന്നേ ചതിക്കല്ലേ.. ഈ ഒഴിവുദിവസത്തില്‍ നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ ഞാനൊരു ഡിഫറന്റ് ടോപ്പിക് തന്നതല്ലേ.. തമാശ്.. നീയിങ്ങനെ ചൂടായാലെങ്ങനാ?” ഗായത്രി ഓടിവന്ന് മായയുടെ മടിയില്‍ കിടന്ന് ചിണുങ്ങി..

“നമ്മുടെ അമ്മുക്കുട്ടിയമ്മ എന്താ ഒന്നും മിണ്ടാത്തെ?” വിനു ജനലിലൂടെ പുറത്തേയ്ക്ക് നോക്കിനിന്ന അമ്മുവിന്റെ തോളില്‍ കൈ വെച്ചു.. ഞരങ്ങുന്ന ഓര്‍മ്മകള്‍.. ‘അച്ഛാ എന്തിനാ അവിടെ തൊടുന്നെ?’ അമ്മൂന് സുഖം തോന്നാന്‍, സുഖം തോന്നണില്ലേ? ഹ് മ്മ് വേദനിക്കുന്നു.. സാരല്യ.. ഇപ്പോ മാറുംട്ടോ.. അമ്മൂന് അച്ഛന്‍ പോയിട്ട് വരുമ്പോ ഇനീ കുപ്പായം കൊണ്ടോരും മുട്ടായി കൊണ്ടോരും.. അമ്മയോട് പറയല്ലേട്ടോ.. പറയുവോ? ഇല്യാ.. കൊഴിഞ്ഞുവീണ പൂക്കള്‍.. വര്‍ഷങ്ങളും.. അച്ഛന്‍ ട്രെയില്‍ മുട്ടി മരിച്ചുപോണേന്ന് അമ്മു ഒരിക്കല്‍ പ്രാര്‍ത്ഥിച്ചത് ഉറക്കെയായി പോയി.. അമ്മുവിന്റെ കണ്ണില്‍ നോക്കാതെ അന്ന് രാത്രി മുഴുവന്‍ അമ്മ കരഞ്ഞു.. രാവിലെ അമ്മുവിന്റെ കയ്യും പിടിച്ച് പടിയിറങ്ങി.. താളം തെറ്റിയ മനസ്സുമായി അമ്മ അമ്മുവിനെ എല്ലാവരില്‍ നിന്നും മറച്ചുപിടിച്ചു.. “സുഭദ്രേ നിന്റെ ഉടപ്പിറന്നോനാ പറയണെ.. അവള് ഞങ്ങള്‍ടേം കൂടെ മോളല്ലേ.. ശങ്കരന്റെ തോന്ന്യാസത്തിന് നീ എല്ലാരേം എന്തിനാ വെറുതെ..“ ഒരു ദിവസം സുഭദ്ര ആറ്റില്‍ ചാടി.. അമ്മുവിനേയും കൊണ്ട്.. അമ്മുവിന്റെ കണ്ണില്‍ മണല്‍തരികള്‍.. കണ്ണുതുറന്നപ്പോള്‍ അമ്മ ഇല്ലായിരുന്നു..

അമ്മു ആര്‍ത്തലച്ചുകരഞ്ഞുകൊണ്ട് വിനുവിനെ തോളിലേയ്ക്ക് വീണു.. “ഓര്‍ത്തില്ല.. ഞാന്‍ അവളെ ഓര്‍ത്തില്ല” ഗായത്രി മായയുടെ മടിയില്‍ മുഖമമര്‍ത്തി തേങ്ങി...