Thursday, July 17, 2008

കറുത്ത സ്വപ്നങ്ങള്‍

"എന്നിട്ട്?" മുഖത്തേയ്ക്ക് വലിച്ചിട്ട ദുപ്പട്ടയുടെ നേരിയ സുതാര്യതയിലൂടെ ആകാശം നോക്കികിടന്നു കൊണ്ടവള്‍ ചോദിച്ചു. അവളുടെ കണ്ണുകളില്‍ മേഘങ്ങള്‍ എവിടേയ്ക്കോ മാഞ്ഞുകൊണ്ടിരുന്നു. "എന്നിട്ടെന്താ! മുകളില്‍ കൂടെ ഗ്രിത്സ് ഇട്ടപ്പോള്‍ വീടൊരു പട്ടിക്കൂട് പോലെയായി. എഞ്ചിനീയര്‍ അന്ന് പ്ലാന്‍ കൊണ്ടുവന്നപ്പോള്‍ പ്രതീക്ഷിച്ചത് വേറൊന്ന്, അവസാനം ഒരു കോണ്‍ക്രീറ്റ്കോട്ടയായി" പെന്‍സില്‍ കടിച്ച് പിടിച്ചുകൊണ്ട് വരച്ചുവെക്കുന്നതിലെന്തോ ശ്രദ്ധയോടെ മായ്ക്കാന്‍ തുടങ്ങി അയാള്‍. "ഇനി താന്‍ പറയൂ". അവള്‍ കണ്ണുകളടച്ചു.

അകലെ നിന്നേ കാണുന്ന ഇളം ചുവപ്പുനിറത്തിലുള്ള തൂണ്.. ഇരുവശങ്ങളിലും പായല്‍ പിടിച്ച് കല്പടവുകള്‍.. ആദ്യം നടക്കുന്നത് കിണറിനരികിലേക്ക്.. കിണറ്റിലേക്ക് ബക്കറ്റിടുന്ന ശബ്ദം കേട്ടപ്പോള്‍ ആരോ പറയുന്നു. "അകത്ത് കേറിവന്ന് വെള്ളം കുടിച്ചൂടെ നെനക്ക്? നട്ടുച്ചയ്ക്ക് കിണറ്റുങ്കരെ പോയി നിക്കണോ?" തണുത്തവെള്ളം കോരിക്കുടിച്ച്, മുഖം കഴുകി, വീട്ടിലേയ്ക്ക്.. ഊണ് കഴിഞ്ഞ് തണുപ്പ് ഉള്ളിലേക്കെടുക്കാന്‍ തറയില്‍ മുഖമമര്‍ത്തി., പിന്നീടെപ്പൊളോ ആരോടോ പിണങ്ങി കോണിപ്പടിക്കടിയില്‍. അവിടത്തെ ഇരുട്ടിലിരുന്ന് തനിയെ സംസാരിച്ചു, ആരോടോ പരാതികള്‍ പറഞ്ഞു. പകുതിയിരിട്ടുള്ള മൂലകള്‍.. ആകാശം നോക്കി കിടക്കുന്ന പരുപരുത്ത ടെറസ്സ്.. കയ്യെത്തിപിടിച്ചാല്‍ കിട്ടുന്ന മാങ്ങകളുമായി നിഴല്‍ വിരിച്ചുനില്‍ക്കുന്ന മാവ്.. മഴപെയ്യുമ്പോള്‍ പകുതിയും നനഞ്ഞ് പോവുന്ന ഉമ്മറം..

"അതായിരുന്നു എന്റെ വീട്. എങ്ങനുണ്ട്?" അവള്‍ അയാളോട് ചോദിച്ചു. "ബെസ്റ്റ്! സ്റ്റെപ്പും കിണറും തറയും ഒളിച്ചിരിക്കാന്‍ കോര്‍ണറും" അവള്‍ ഉറക്കെ ചിരിച്ചു. ദുപ്പട്ട അവളുടെ മുഖത്ത് നിന്ന് തെന്നിമാറി. അയാള്‍ക്ക് എന്തോ ചിരിക്കാന്‍ തോന്നിയില്ല. "ഇത് നോക്കു. കംപ്ലീറ്റായിട്ടില്ല. തന്റെ റൂം ഇതാ ഇവിടെ. തനിക്ക് ഡിസൈന്‍ ചെയ്യാം. circular ആയിട്ടോ triangular ആയിട്ടോ എങ്ങനെ വേണമെങ്കിലും" അയാള്‍ പറഞ്ഞു.

"നീ ചെയ്തോളു" അവള്‍ പറഞ്ഞു. വീണ്ടും അവള്‍ ദുപ്പട്ട മുഖത്തേയ്ക്കു വലിച്ചിട്ടു. ആകാശത്തിനപ്പോള്‍ നേരിയ സ്വര്‍ണ്ണ നിറമായിരുന്നു. "എന്റെ മുറിയ്ക്ക് മേല്‍ക്കൂരകള്‍ വേണ്ട, മഴയില്‍ കുതിര്‍ന്നു പോവുന്ന പൊരിവെയിലില്‍ പൊള്ളിപോവുന്ന ഒരു മുറി." "ബുള്‍ഷിറ്റ്. " അയാള്‍ എഴുന്നേറ്റ് തെരുവിലേയ്ക്ക് നോക്കിനിന്നു. ആ തെരുവിനപ്പുറം മുഷിഞ്ഞ വേഷങ്ങളായിരുന്നു. "contrasting harmony" എന്നായിരുന്നു അവര്‍ ആ ഫ്ലാറ്റില്‍ താമസമാക്കിയപ്പോള്‍ തെരുവിനെ നോക്കി അവള്‍ പറഞ്ഞത്. ആഞ്ഞുവീശിയ ഒരു കാറ്റില്‍ അവളുടെ മുഖത്ത് നിന്ന് ദുപ്പട്ട പറന്നു പോയി. മേല്‍ക്കൂരയില്ലാത്ത മുറിയില്‍ നിന്നും പറന്നുപോകുന്ന സ്വപ്നങ്ങളെയും ചിന്തകളേയും കുറിച്ചാലോചിച്ച് അവള്‍ മറയില്ലാതെ ആകാശത്തേയ്ക്ക് നോക്കികിടന്നു. ആകാശത്ത് നിന്ന് പറന്നിറങ്ങിയ, വെള്ളയില്‍ നീലപൂക്കളുള്ള ആ ദുപ്പട്ട അതിശയത്തോടെ കൂട്ടിപിടിച്ച് തെരുവിലൂടെ ഒരു കൊച്ചുപെണ്‍ക്കുട്ടി മേല്‍ക്കൂരകളില്ലാത്ത വീട്ടിലേയ്ക്ക് നടന്നുപോയി.ഭ്രാന്തന്‍ സ്വപ്നങ്ങളും കറുത്ത യാഥാര്‍ത്ഥ്യങ്ങളും പിരിഞ്ഞ് കിടക്കുന്ന ആ വഴിയിലേയ്ക്ക് നോക്കി ഒന്ന് നിശ്വസിച്ച് അയാളൊരു സിഗറിന് തീ കൊളുത്തി.

Friday, July 4, 2008

ഇന്ന്.

ഇന്ന്! ഒരു സാധാരണ ദിവസമായിരിക്കും. ട്രീറ്റ് കൊടുത്ത് വാലെറ്റിന്റെ കനം ഇത്തിരി കുറയും. കോളുകള്‍ക്ക് ആദ്യം പറയേണ്ടിവരുന്ന മറുപടി "താങ്ക്സ് ഡിയര്‍.. " ബര്‍ത്ഡേ റിമൈന്‍ഡര്‍ സ്പാമിലേയ്ക്ക് തിരിച്ചുവെച്ച് ഓര്‍മ്മകളുടെ ഭാരം ഒഴിവാക്കാന്‍‍ മനപ്പൂര്‍വ്വം ശ്രമിക്കാറുള്ള ഞാന്‍ പരമാവധി ഭാവം വാക്കുകളില്‍ വരുത്തി പറയും. ആഘോഷങ്ങളില്‍ പകുതി കഴിഞ്ഞു. കേക്ക് കഴിച്ചതിലും കൂടുതല്‍ പലരായി മുഖത്ത് വാരിതേച്ചു. മുന്‍പൊരിക്കല്‍ ബര്‍ത്ഡേ ബംസിനു ശേഷം രണ്ടാഴ്ച നടുവേദനയായ കാരണം തുടര്‍കലാപരിപാടികളില്‍ നിന്ന് അതൊഴിവായികിട്ടി. കഴിഞ്ഞ കൊല്ലത്തെ ഈ ദിവസത്തില്‍ നിന്ന് ഇന്ന് ഒരു മാറ്റവും സംഭവിച്ചില്ല. ജീവിതത്തില്‍ ഒരില പോലും അനങ്ങിയില്ല.‘സ്റ്റാച്യൂ’ എന്നാരോ കല്‍പ്പിച്ച പോലെ.

കുട്ടിക്കാലത്ത് നാള്‍ വെച്ചായിരുന്നു ആഘോഷം. ആഘോഷമെന്ന് വെച്ചാല്‍ പായസം ഉണ്ടാകും. താഴെയിരുന്ന് ഇലയില്‍ ഊണ് കഴിക്കും. അമ്പലത്തില്‍ പോവും [അമ്മ:)]. ആരേലും വിഷ് ചെയ്യാറുണ്ടോ! ഉറക്കമെണീറ്റ് അടുക്കളയില്‍ ചെന്നാല്‍ അമ്മ നന്നായൊന്ന് ചിരിക്കും. കുളിച്ചിട്ടേ എന്തെങ്കിലും കഴിക്കാന്‍ പാടുള്ളു. ഏട്ടനേയും ചേച്ചിയേയും കുറേയിടിക്കാം. ആരും വഴക്കുപറയില്ല, തല്ലില്ല. പിന്നെ ജീവിതത്തിന്റെ രണ്ടാം ഘട്ടമായ സ്ക്കൂള്‍ ജീ‍വിതത്തില്‍ അസംബ്ലിയ്ക്ക് ഒരു പൂവ് തന്ന് എല്ലാവരും ഒരുമിച്ച് വിഷ് ചെയ്യലാണ് പതിവ്. അതില്‍ വലിയ താത്പര്യമില്ലാത്തത് കൊണ്ട് ജൂണിലെ വെക്കേഷന് തന്നെ വീട്ടില്‍ എല്ലാവര്‍ക്കും ഒഴിവുള്ള ദിവസം തിരഞ്ഞെടുത്ത് പിറന്നാളാക്കും. പിറന്നാളാണെന്ന് സ്ക്കൂളില്‍ ആരോടും പറയില്ല. ഒരു പക്ഷേ "Dont do, I dont wnt 2 b noticed" എന്ന് ഈ ബ്ലോഗ്ഗിന്റെ ലിങ്ക് മറ്റുള്ളവര്‍ക്ക് കൊടുത്ത് വായിപ്പിക്കുന്ന സുഹൃത്തിനോട് പറയുന്നതും ആ മനോവൈകല്യത്തിന്റെ തുടര്‍ച്ചയാകാം.

ഇപ്പോള്‍ പലരും ഓര്‍ക്കുന്നു. പലരേയും ഓര്‍മ്മിപ്പിക്കുന്നു. കൂട്ടുക്കാര് തരുന്ന ചെറിയ ചെറിയ ഗിഫ്റ്റുകള്‍. കുറച്ച് കൊല്ലം മുന്‍പ് വരെ പേനയായിരുന്നു എല്ലാവരും തന്നിരുന്നത്. പഠിക്കുന്ന, എഴുതുന്ന കുട്ടിയ്ക്ക് പേനയില്‍ കൂടിയ സമ്മാനമെന്ത്! കോളേജില്‍ പഠിക്കുമ്പോള്‍ വരെ ഹീറോ പെന്‍ മാത്രം ഉപയോഗിച്ചിരുന്ന എനിക്ക് അതൊന്നും ആവശ്യമില്ലായിരുന്നു. ഏറ്റവും വെറുപ്പ് തോന്നിയിട്ടുള്ള സമ്മാനവും അത് ത്നനെ. ഡിഗ്രി കഴിഞ്ഞപ്പോള്‍ ഒരു സെറ്റ് പാര്‍ക്കര്‍ പെന്‍ സമ്മാനമായി വന്നു. പല രാത്രികളിലായി അതൊക്കെ കുത്തി പൊട്ടിച്ച് മഷിയൊഴുക്കി കളഞ്ഞ് ആരോടൊക്കെയോയുള്ള വൈരാ‍ഗ്യം തീര്‍ത്തു. വര്‍ണ്ണകടലാസുകള്‍ സ്വപ്നം കണ്ട ഒരു കൊച്ചുപെണ്‍ക്കുട്ടി വെറുതെ ചിരിച്ചു.

എന്റെ ജനനത്തെ പറ്റി സീരിയസായും അല്ലാതെയും ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത് അമ്മവീട്ടില്‍ തെക്കേ മുറ്റത്ത് നിന്നിരുന്ന ഒരു ചെറിയ മരമാണ്. ആ മരമെന്തോ അധികം വളര്‍ന്നില്ല, പൂക്കുകയും കായ്ക്കുകയും ചെയ്തില്ല. നാം രണ്ട് നമുക്ക് മൂന്നെന്ന് വിശ്വസിച്ച മാതാശ്രീയ്ക്കും പിതാശ്രിയ്ക്കും ഞാനെന്ന മകള്‍ ജനിക്കാന്‍ ആ മരത്തിന്റെ ജനനം ഒരു നിമിത്തമായി. ഏട്ടനും മുന്‍പേ അമ്മയ്ക്കൊരു മകന്‍ ഉണ്ടായത് പ്രസവത്തിന് ശേഷം അധികം ജീവിച്ചിരുന്നില്ല. അമ്മയുടെ ഓര്‍മ്മകളില്‍ പോലും ആ ഉണ്ണിയുടെ മുഖത്തിന് അധികം തെളിമയില്ല. പിറവിയും മരണവും തമ്മിലുള്ള ദൂരം വളരെ കുറഞ്ഞ ഉണ്ണിയെ അടക്കം ചെയ്ത സ്ഥലത്താണ് ആ മരം. ഒഴിവാക്കാമായിരുന്നെങ്കില്‍ ഞാനെന്റെ ജനനം ഒഴിവാക്കിയേനേയെന്ന് ചിന്തിക്കുമ്പോള്‍ എനിക്കായി വഴിയൊഴിഞ്ഞുപോയ പേരില്ലാതെ പോയ ആ ഏട്ടനെ ഓര്‍ക്കും. ഇന്ന് നൂലില്ലാപട്ടത്തെ പോലെ എവിടെയൊക്കെയോ അലഞ്ഞ് നടക്കുമ്പോളും ഇടയ്ക്ക് ആ മരത്തെ ഓര്‍ക്കും. അമ്മവീട് പിന്നെ അമ്മാവന്റെ വീടായി. ഈയിടെ അവരത് വിറ്റു. ഇനിയാ മരം അവിടെയുണ്ടാവില്ല. പക്ഷേ അതെന്റെ ഓര്‍മ്മകളിലും ചിന്തകളിലും കുരുങ്ങികിടക്കുന്നു. ഒരു തണുത്തകാറ്റിനൊപ്പം ആ ജീവനെ ഞാനറിയുന്നു.